അനന്തപൂര്‍ : ദുലീപ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ സെഞ്ച്വറി
കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ 349 റണ്‍സടിച്ച ഇന്ത്യ ഡിക്കെതിരെ ഇന്ത്യ ബിക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സുമായി ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും അഞ്ച് റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍. എന്‍ ജഗദീശന്‍(13), സുയാഷ് പ്രഭുദേശായി(16), മുഷീര്‍ ഖാൻ(5), സൂര്യകുമാര്‍ യാദവ്(5), നിതീഷ് റെഡ്ഡി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ബിക്ക് നഷ്ടമായത്.
10 ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യ ബിയെ എറിഞ്ഞിട്ടത്. അഞ്ച് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 349 റണ്‍സിന് 229 റണ്‍സ് പുറകിലാണ് ഇപ്പോഴും ഇന്ത്യ ബി. നേരത്തെ ആദ്യ ദിനം 306-5 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ ഡിക്ക് രണ്ടാം ദിനം തുടക്കത്തിലെ സഞ്ജുവിനൊപ്പം പൊരുതി നിന്ന സാരാന്‍ശ് ജെയിനിന്‍റെ(26) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ തന്‍റെ പതിനൊന്നാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ച സഞ്ജുവും(106) പുറത്തായതോടെ ഒന്നാം ഇന്നിംഗ്സ് 349 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യ ബിക്കായി നവദീപ് സെയ്നി അഞ്ച് വിക്കറ്റെടുത്തു.