കോന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത വികസനവുമായി ബന്ധപ്പെട്ട് കോന്നിയിൽ നടക്കുന്ന ടാറിങ്ങിനിടയിൽ വാഹനങ്ങളിലേക്ക് ടാർ തെറിക്കുന്നത് പതിവാകുന്നു. കോന്നി എലിയറക്കൽ മുതൽ കോന്നി സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് ഇനി ടാറിങ് പൂർത്തിയാകാൻ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങളുടെയും വ്യാപാരികളുടെയും പ്രതിഷേധത്തെ തുടർന്ന് കോന്നി നഗരത്തിൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ടാറിങ് പൂർത്തീകരിച്ചിരുന്നു. ഇവിടെ ടാറിങ് നടത്തിയതിനിടയിൽ വാഹനങ്ങളിൽ ടാർ പറ്റിയിരുന്നു.
വില കൂടിയ കാറുകളിൽ അടക്കം ഇത്തരത്തിൽ ടാർ തെറിച്ചിട്ടുണ്ട്. ആധുനിക രീതിയിൽ ടാർ ചെയ്യുന്ന റോഡിൽ മെഷീനുകൾ ഉപയോഗിച്ചാണ് ടാർ ചെയ്യുന്നത്. വാഹനത്തിരക്കുള്ള സമയങ്ങളിൽ ടാർ ചെയ്യുമ്പോൾ യാത്രക്കിടയിൽ കാറുകളിൽ അടക്കം ടാർ പറ്റിപിടിച്ചാലും ഉടമസ്ഥർ ചിലപ്പോൾ കാണാറില്ല. പിന്നീട് പരിശോധിക്കുമ്പോൾ മാത്രമാണ് വാഹനത്തിൽ ടാർ പറ്റിപ്പിടിച്ച കാര്യം അറിയുന്നത്. ടാർ ഇളക്കി കളയാൻ ശ്രമിച്ചാല്‍ പെയിന്റ് കൂടി ഇളകി പോകുന്ന അവസ്ഥ ഉണ്ടാകും. ഇത് വാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോന്നിയിലൂടെ പുനലൂർ ഭാഗത്തേക്ക് പോയ കാറിന്റെ ഒരു ഭാഗം മുഴുവൻ ടാർ പറ്റിപിടിച്ചിരുന്നു. ഇത്തരത്തിൽ നിരവധി വാഹനങ്ങളിലാണ് കോന്നിയിൽ വെച്ച് ടാർ പറ്റിപ്പിടിച്ചത്. വാഹനങ്ങൾ ഷോറൂമുകളിൽ സർവീസിന് കൊടുത്താലും ചിലപ്പോൾ ഇത് പോകാറില്ലന്ന് ഉടമകൾ പറയുന്നു. വാഹനത്തിരക്ക് കുറവുള്ള രാത്രി സമയങ്ങളിൽ തിരക്കുള്ള ഭാഗങ്ങൾ ടാർ ചെയ്‌താൽ ഇത് പരിഹരിക്കപെടാമെന്ന് വാഹന ഉടമകൾ പറയുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.