നയ്പിഡാവ്: മ്യാൻമാറിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെയാണ് സെൻട്രൽ മ്യാൻമാറിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ മാസം 28ന് 3600 ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിന് ശേഷം അനുഭവപ്പെടുന്ന ശക്തിയേറിയ ചലനമാണ് ഇന്നത്തേത്. മ്യാൻമാർ പരമ്പരാഗത പുതുവർഷാഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത്. കഴിഞ്ഞ മാസത്തെ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളും ആളപായങ്ങളും സംഭവിച്ച മ്യാൻമാറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്കും തലസ്ഥാനമായ നയ്പിഡാവിനും ഇടയിലുള്ള സ്ഥലമാണ് പുതിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനം ഉണ്ടായതോടെ ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടിയെന്നും ചിലയിടത്ത് വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി പറയുന്നില്ല. അതേസമയം ആഘോഷങ്ങൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെയാണ് മ്യാൻമാറിൽ വീണ്ടും ഭൂചലനം ഉണ്ടായത്. മാർച്ചിലുണ്ടായ ഭൂചലനത്തിൽ മൂവായിരത്തിലേറെ പേർ മരണപ്പെടുകയും 5,018 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.