മഹാരാഷ്ട്ര : ഈ വര്‍ഷം തീവ്ര ഉഷ്ണതരംഗം മൂലം മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്‍. ആരോഗ്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 374ലധികം പേര്‍ക്ക് ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്. 15 പേരാണ് ഇവിടെ മരിച്ചത്. ആറ് പേര്‍ മറാത്ത്വാഡയിലും നാല് പേര്‍ വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവിലും മരിച്ചു. വിദര്‍ഭയിലെ നാഗ്പൂരില്‍ 11 പേരും അകോലയില്‍ മൂന്ന് പേരും അമരാവതിയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറാത്ത്വാഡയിലെ ജല്‍നയില്‍ രണ്ടും ഔറംഗബാദ്, ഹിംഗോലി, ഒസ്മാനാബാദ്, പര്‍ഭാനി എന്നിവിടങ്ങളില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ഏപ്രിൽ മാസമാണ് കഴിഞ്ഞുപോയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശരാശരി താപനില 35.9 ഡിഗ്രി സെൽഷ്യസായിരുന്നു. കൊടും ചൂട് രേഖപ്പെടുത്തിയ ഏപ്രിൽ മാസത്തെ അവസാന ആഴ്ചയിൽ ഏറ്റവും കൂടിയ താപനിലയായി 46 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാന തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത നാല് ദിവസം നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.