കോന്നി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കുമ്പഴ – വെട്ടൂരില്‍ ലോ കോളേജ് സ്ഥാപിക്കാനുള്ള നീക്കത്തിന് സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാകുന്നു. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ആയിരവില്ലന്‍ മഹാവിഷ്‌ണു ക്ഷേത്രത്തിന്റെ 7.59 ഏക്കര്‍ സ്‌ഥലത്താണ് ലോ കോളേജ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് 28ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗം എന്‍.വിജയകുമാര്‍, ഡപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണകുമാര്‍ വാരിയര്‍, അസിസ്‌റ്റന്റ് കമ്മിഷണര്‍ ശ്രീകുമാരി, സബ് ഗ്രൂപ്പ് ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരടക്കമുള്ള സംഘം വെട്ടൂരില്‍ എത്തി ലോ കോളേജ് നിര്‍മിക്കാനുള്ള സ്‌ഥലം പരിശോധിച്ചത്.
വെട്ടൂരില്‍ ലോ കോളേജ് പൂര്‍ത്തിയായാല്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നതും സവിശേഷതയാണ്. ഒരു വര്‍ഷത്തിനകം കോളജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ക്ഷേത്ര ഉപദേശക സമിതിയുടെ സഹകരണത്തോടെ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കാന്‍ കഴിയുമെന്നും എ. പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷവും ഒരു മാസവും പിന്നിട്ടിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ആരംഭിക്കാനായിട്ടില്ല. കെ യു.ജനീഷ് കുമാര്‍ നടപടികള്‍ക്കായി ശ്രമിച്ചെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക മാന്ദ്യം മുഖ്യ തടസമായി നില്‍ക്കുകയാണ്.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും, ശമ്പളം, പെന്‍ഷന്‍ എന്നിവയ്‌ക്കുമുള്ള പണത്തിനായി ബുദ്ധിമുട്ടുകയാണ് ദേവസ്വം ബോര്‍ഡ്. ഈ സാഹചര്യത്തില്‍ കോന്നിയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ദേവസ്വം ലോ കോളേജ് നഷ്‌ടമാകുമോ എന്ന ആശങ്കയിലാണ് കോന്നി നിവാസികൾ





























