കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ ഗൾഫിൽ ഉടൻ പുതിയ നിയന്ത്രിത സമുദ്രമേഖല പ്രഖ്യാപിക്കുമെന്നും അത് അമേരിക്കയുടെ നാവികഉപരോധ പരിധിയിലേക്ക് വ്യാപിപ്പിക്കുമെന്നും ഇറാന്റെ പരമോന്നത സുരക്ഷാസമിതി സെക്രട്ടറി മൊഹ്സിൻ റെസായ് പറഞ്ഞു. ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന യു.എസ്. കപ്പലുകളെ ഇറാൻ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകി. ഹോർമുസ് കടിലിടുക്കിലൂടെ കപ്പൽനീക്കത്തിനുള്ള പുതിയ ഇടനാഴിയുടെ ഭൂപടം ഉടൻ പുറത്തുവിടുമെന്നും അറിയിച്ചു. ഇറാനെ സാമ്പത്തികമായി ഞെരുക്കുക ലക്ഷ്യമിട്ട് ഇക്കണോമിക് ഡി-ഡേ എന്ന പേരിൽ യു.എസ്. കടുത്ത സാമ്പത്തിക ഉപരോധന നടപടികൾ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ യുദ്ധക്കപ്പലുകളോടും സൈനികത്താവളങ്ങളോടുമുള്ള പ്രവർത്തനപരമായ സമീപനം ഇറാൻ അടിസ്ഥാനപരമായി പുനഃക്രമീകരിച്ചിരിക്കുകയാണെന്നും റെസായ് വ്യക്തമാക്കി. യു.എസ്. യുദ്ധക്കപ്പലുകൾക്കുനേരെ ഖാസിം ബാസിർ എന്ന പുതിയ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ, ആക്രമണത്തിൽനിന്ന് അമേരിക്കൻ യുദ്ധക്കപ്പലുകൾ രക്ഷപ്പെട്ടതായി യു.എസ്. സൈന്യം അറിയിച്ചു.






























