ഡൽഹി: ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന കേസുകളിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇത്തവണ വിവിധ ഇടങ്ങളിലാണ് ഇഡിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലെ 25 ഇടങ്ങളിലാണ് ഇഡി മിന്നൽ പരിശോധന നടത്തിയത്. ഗുജറാത്തിലെ ഭാവ്നഗർ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് ഇജാജ് ബൊമറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ഇഡി ചുമത്തിയിട്ടുണ്ട്.
മുഹമ്മദ് ഇജാജാസിനും, മറ്റ് പ്രതികൾക്കും എതിരെ ഭാവ്നഗർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ഇഡി ആരംഭിച്ചത്. പിടിയിലായ മുഹമ്മദ് ഇജാജ് 1,102 കോടിയിലധികം രൂപയുടെ വ്യാജ ഇൻവോയ്സുകൾ ഉപയോഗിച്ചാണ് 122 കോടി രൂപ ജിഎസ്ടി ഇനത്തിൽ നിന്നും തട്ടിയെടുത്തത്. ഇതിനായി പ്രതികൾ 416 വ്യാജ കമ്പനികൾ കമ്പനികൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിനോടൊപ്പം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തെറ്റായി ക്ലെയിം ചെയ്യുന്നതിനായി വ്യാജ സ്ഥാപനങ്ങൾ പ്രതികൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, നിരവധി പേരുടെ ആധാർ കാർഡുകൾ ഉപയോഗിച്ച് ഷെൽ കമ്പനികൾ രൂപീകരിക്കുകയും, പാൻ കാർഡുകൾ എടുക്കുകയും, ജിഎസ്ടി രജിസ്ട്രേഷനുകളും പ്രതികൾ നടത്തിയിട്ടുണ്ട്.





























