ന്യൂഡല്‍ഹി : കാർവി സ്റ്റോക് ബ്രോക്കിങ് ലിമിറ്റഡിലെ റെയ്ഡിന് പിന്നാലെ 700 കോടി രൂപയുടെ ഓഹരികൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് നടപടി. കമ്പനി സിഎംഡി പാർത്ഥസാരഥി അടക്കമുള്ളവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസന്വേഷണത്തിന്റെ തുടർച്ചയാണ് നടപടി. നിലവിൽ ഹൈദരാബാദിലെ ചഞ്ചൽഗുദ ജയിലിലാണ് പാർത്ഥസാരഥിയുള്ളത്. തെലങ്കാന പോലീസാണ് കഴിഞ്ഞ മാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സെപ്തംബർ 22 ന് ഹൈദരാബാദിലെ കാർവി ഗ്രൂപ്പിന്റെ ആറിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. സി പാർത്ഥസാരഥിയുടെ വീട്ടിലടക്കമാണ് റെയ്ഡ് നടത്തിയിരുന്നത്.
നിരവധി വ്യാജരേഖകൾ റെയ്ഡിൽ അന്വേഷണ ഏജൻസിക്ക് കിട്ടി. വ്യക്തിഗത ഡയറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇമെയിലുകൾ, വസ്തുവിന്റെ ആധാരം തുടങ്ങിയ രേഖകൾ റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഗ്രൂപ്പ് കമ്പനികളിലുള്ള ഓഹരികൾ സ്വകാര്യ ഇടപാടിലൂടെ കൈമാറ്റം ചെയ്യാനും അതുവഴി തനിക്കെതിരായ ക്രിമിനൽ കേസ് നടപടികൾ വൈകിപ്പിക്കാനും പാർത്ഥസാരഥി ശ്രമിച്ചുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതായാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ. ഈ ഓഹരികൾക്ക് 700 കോടി രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.
പാർത്ഥസാരഥിയുടെയും മക്കളായ രജതിന്റെയും അധിരജിന്റെയും പേരിലുണ്ടായിരുന്നതാണ് ഈ ഓഹരികൾ. തങ്ങളുടെ ഇടപാാടുകാരുടെ ഓഹരികൾ പണയപ്പെടുത്തി കാർവി ഗ്രൂപ്പ് 329 കോടി രൂപ വായ്പയെടുത്തുവെന്നും പിന്നീട് ഈ തുക വകമാറ്റി ചെലവാക്കിയെന്നുമാണ് തെലങ്കാന പോലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. ഇതേത്തുടർന്നാണ് ഇഡിയും ഇവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടപടിയെടുത്തത്.