തിരുവനന്തപുരം : കിഫ്ബി ഇടപാടിൽ വീണ്ടും എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. എന്താണ് ഇ ഡിയുടെ ലക്ഷ്യം എന്ന് അറിയില്ല. നിയമനടപടി എന്തെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും.അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആർബിഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല. വിരട്ടിയാൽ പേടിക്കും എന്നാണ് കരുതിയിരുന്നത്. കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായുമെന്നും തോമസ് ഐസക് പറഞ്ഞു.
ഈ മാസം 11 ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. മുമ്പും നോട്ടീസ് അയച്ചിരുന്നുവെങ്കിലും വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് ഹാജരായിരുന്നില്ല. കിഫ്ബിയിലേക്ക് വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് തോമസ് ഐസക്കിന് ഇഡി വീണ്ടും നോട്ടീസ് അയച്ചത്.