തിരുവനന്തപുരം: മസാല ബോണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസകിനും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ് വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മസാല ബോണ്ടിന് പിന്നില്‍ ധാരാളം ദുരൂഹതകളുണ്ടെന്നും. യഥാർത്ഥത്തില്‍ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റില്‍ നിന്നും പണം കടമെടുക്കുകയാണുണ്ടായത്. സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടില്‍ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ല. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ച് തീര്‍ക്കണം. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. കൂടാതെ എസ്എൻസി ലാവലിനുമായി ബന്ധമുള്ള സിഡിപിക്യൂ എന്ന കമ്പനിയില്‍ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രി നല്‍കിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു. അദ്ദേഹം ഇപ്പോൾ പറയുന്നതും തെറ്റാണ്. എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനില്‍ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അത് വലിയ രീതിയില്‍ കൊട്ടിഘോഷിക്കുകയും ചെയ്തു.
പിആർ സ്റ്റണ്ടായിരുന്നു മുഴുവന്‍. ഇതിന്‍റെ പുറകില്‍ അഴിമതിയും ഉണ്ടായിരുന്നു. ഈ മൂന്ന് കൊല്ലത്തിന് ശേഷം തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇഡി നോട്ടീസ് അയച്ചത് എന്താണെന്ന കാര്യത്തില്‍ എനിക്ക് ഒരു പിടിയുമില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് തൃശ്ശൂർ കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തില്‍ ബിജെപിയെ സഹായിക്കാൻ വേണ്ടി സിപിഎം നേതൃത്വത്തെ പേടിപ്പിക്കുന്നതാണ് എന്നും വിഡി സതീശൻ പറഞ്ഞു.




























