കൊച്ചി: സംസ്ഥാനത്തെ ഞെട്ടിച്ച അവയവക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ കർശനമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ആശുപത്രി അധികൃതർക്ക് പുറമെ, അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ പ്രമുഖ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയകളുടെ മറവിൽ ഡോക്ടർമാർ വൻതുക കമ്മീഷനായി കൈപ്പറ്റിയിട്ടുണ്ടോന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുക. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റുമാർ ഉൾപ്പെടെയുള്ള ഡോക്ടർമാരെ ഇഡി നേരത്തെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അവയവക്കടത്തിന്റെ മറവിൽ കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി കേസ്. ഇതിന്റെ ഭാഗമായി കൊച്ചിയിലെയും തിരുവനന്തപുരത്തെയും വിവിധ മുൻനിര ആശുപത്രികളിൽ കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടത്തുകയും സുപ്രധാന രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അവയവദാന റാക്കറ്റുകളും മുൻനിര ആശുപത്രികളും തമ്മിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതമാക്കുന്നത്. സംശയനിഴലിലുള്ള ഡോക്ടർമാരുടെ ബാങ്ക് നിക്ഷേപങ്ങൾ, സ്രോതസ്സ് വെളിപ്പെടുത്താത്ത സ്വത്തുവിവരങ്ങൾ എന്നിവയെല്ലാം ഇഡി വിശദമായി പരിശോധിക്കും.





























