എടത്വ : വീടുകളിലെ ചപ്പു ചവറിന് കനത്ത പിഴ ഈടാക്കുന്ന എടത്വ പഞ്ചായത്തിന് സമീപം മാലിന്യം കൂട്ടത്തോടെ തള്ളുന്നു. മാലിന്യങ്ങൾ അടിഞ്ഞ് കൂടി നീരൊഴുക്ക് തടസ്സമാകുകയും സാംക്രമികരോഗങ്ങള്‍ പടരുന്നതായും എടത്വ വികസന സമിതി. എടത്വ ഗ്രാമ പഞ്ചായത്തിനും വില്ലേജ് ഓഫീസിനും പിന്നിൽ ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിക്ക് സമീപം ആണ് മാലിന്യങ്ങൾ കെട്ടികിടന്ന് പുല്ലും കാടുകളും വളർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട് ദുർഗന്ധം വഹിക്കുന്നത്. നദിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതു മൂലം വെള്ളം ഉപയോഗിക്കുവാൻ പോലും പറ്റാത്ത അവസ്ഥയാണ്.
ശുദ്ധജല ക്ഷാമം ശക്തമായ സാഹചര്യത്തിലും ജല സ്രോതസുകളെ മലിനമാക്കുന്ന പ്രവണതക്കെതിരെ അധികൃതർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എടത്വ വികസന സമിതി ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഷാജി മാധവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ഐസക്ക് രാജു, ഷാജി തൊട്ടുകടവിൽ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ജോയിന്റ് സെക്രട്ടറിമാരായ പി.സി.ജോസഫ്, ബിനോമോന്‍ പഴയമഠം എന്നിവർ പ്രസംഗിച്ചു. അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന് നിവേദനം നല്‍കി.





























