വർക്കല: പാപനാശത്ത് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഒരുവർഷം മുൻപ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകർന്ന അതേ സ്ഥാനത്താണ് സുരക്ഷാ പഠനത്തിനെന്ന പേരിൽ വീണ്ടും സ്ഥാപിക്കുന്നത്. മുൻപ് അപകടത്തിനു കാരണമായ സുരക്ഷാ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയുള്ള നീക്കം ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പഠനാവശ്യങ്ങൾക്കായാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് പുനഃസ്ഥാപിക്കുന്നതെന്ന ബോർഡ് സമീപത്ത് സ്ഥാപിച്ചിട്ടുണ്ട്. 2023 ക്രിസ്മസ് ദിനത്തിലാണ് പാപനാശത്ത് ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നത്. വർക്കലയിലെ ടൂറിസത്തിന് പദ്ധതി ഉണർവേകിയിരുന്നു. എന്നാൽ 2024 മാർച്ച് ഒൻപതിന് ശക്തമായ തിരയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് മറിഞ്ഞ് അപകടമുണ്ടായി.
ബ്രിഡ്ജിന്റെ കൈവരി തകർന്ന് കടലിൽവീണ് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പാലം പൊളിച്ചുനീക്കുകയും ചെയ്തു. ഡിടിപിസിയും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും സംയുക്തമായി സ്വകാര്യ സംരംഭകർ മുഖേനയാണ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചത്. ആകർഷകമായ വരുമാനമാണ് സംരംഭകർക്ക് ലഭിച്ചിരുന്നത്. അതിനാലാണ് ഇത് തിരികെയെത്തിക്കാനുള്ള ശ്രമവും വേഗത്തിലായത്. ബ്രിഡ്ജിന്റെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പാക്കാനുള്ള ശുപാർശകൾ സമർപ്പിക്കുന്നതിനായി കോഴിക്കോട് എൻഐടിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
എൻഐടി വിദഗ്ധരെ കാണിക്കാനെന്ന പേരിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ബലിമണ്ഡപത്തിന് സമീപം ഫ്‌ളോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം നടത്തിയിരുന്നു. ശക്തമായ തിരയിൽപ്പെട്ട് ബ്രിഡ്ജ് വേർപെട്ടുപോയിരുന്നു.തിരക്കേറിയ പാപനാശത്തുനിന്ന് ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. തിരക്ക് കുറഞ്ഞ ആലിയിറക്കം, അരിവാളം തുടങ്ങിയ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായമാണ് മേഖലയിലുള്ളവർ പങ്കുവെയ്ക്കുന്നത്.