പത്തനംതിട്ട : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഏഴംകുളം കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ പേരിലുള്ള കെട്ടിടത്തിന് മുൻ വശത്തെ ഓടയുടെ ഗതി മാറ്റിയുള്ള നിർമ്മാണത്തിൽ മന്ത്രിയുടെ ഭർത്താവ് പുറംപോക്ക് കൈയ്യേറിയെന്ന പരാതിയിൽ അന്വേഷണം നടത്തി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നല്കിയിരിക്കുന്ന റിപ്പോർട്ട് സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി മന്ത്രി ഭർത്താവിനെ വെള്ളപൂശുവാൻ വേണ്ടി ഉള്ളതാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. റോഡിന്റെ അലൈമെന്റിൽ വ്യത്യാസം വരുത്തുവാൻ മന്ത്രി ഭർത്താവ് ഇടപെട്ടതായും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കെട്ടിടത്തിന് മുമ്പിലെ ഓടയുടെ ഗതി മാറ്റിയതെന്നുമുള്ള ആരോപണം സ്ഥലം എം.എൽ എ കൂടിയായ ഡെപ്യൂട്ടി സ്പീക്കറും സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്റും ശരിവച്ച കാര്യമാണെന്നും ഇപ്പോൾ ഇവരൊക്കെ പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറയുന്നതും മന്ത്രി ഭർത്താവിന് അനുകൂലമായി റവന്യൂ വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായതും നഗ്നമായ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി.
റോഡ് കൈയ്യേറ്റം സംബന്ധിച്ച് സ്വാധീനങ്ങൾക്ക് വഴങ്ങാതെ വസ്തുനിഷ്ടമായി അന്വേഷണം നടത്തി റോഡിന്റെ ഓടയുടെ ഗതി മാറ്റിയ നടപടി പുന:പരിശോധിക്കേണ്ടതിന് പകരം സ്വന്തം കൈവശത്തിലുള്ള കോൺഗ്രസ് ഓഫീസ് കെട്ടിടത്തിന്റെ അസ്ഥിവാരം ചികയാൻ ഉദ്യോഗസ്ഥ വൃന്ദത്തെ ഉപയോഗിച്ചുള്ള ശ്രമം അധികാര ഗർവ്വും ധാർഷ്ട്യവുമാണെന്ന് സി.സി.സി പ്രസിഡന്റ് പറഞ്ഞു. മന്ത്രിക്കും ഭർത്താവിനുമെതിരെ പരാതി പറയുകയും സമരം ചെയ്യുകയും ചെയ്താൽ എന്ത് ഹീനമാർഗ്ഗവും ഉപയോഗിച്ച് സമരക്കാരേയും പരാതിക്കാരേയും വേട്ടയാടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾക്കും നിയമ പോരാട്ടങ്ങൾക്കും ഡി.സി.സി നേതൃത്വം നല്കുമെന്നും പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിനുമുമ്പിൽ പുറമ്പോക്ക് കൈയ്യേറ്റമില്ലെന്ന് റവന്യൂ വകുപ്പ് അധികൃതർ ഇപ്പോൾ നല്കിയിരിക്കുന്ന റിപ്പോർട്ട് ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങി നല്കിയിട്ടുള്ളത് കണക്കിലെടുത്ത് നിഷ്പക്ഷമതികളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുനർ സർവ്വേയും അന്വേഷണവും വേണമെന്ന് സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട റവന്യൂ വകുപ്പ് അധികൃതരോടും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.





























