എലന്തൂര്‍ : എലന്തൂരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട കാലടി സ്വദേശിനി റോസിലിയെ നഗ്നയാക്കി കൈകാലുകള്‍ ബന്ധിച്ച് കട്ടിലില്‍ കിടത്തിയിരിക്കുന്ന ചിത്രം താന്‍ പകര്‍ത്തിയതായി കേസിലെ ലൈല പോലീസിന് മൊഴി നൽകിയിരുന്നു. ഈ ചിത്രം കേസിൽ പ്രധാന തെളിവായി മാറുമെന്നാണ് സൂചനകൾ. എന്നാൽ ഈ ചിത്രം ലെെല തൻ്റെ ഫോണിൽ നിന്നും ഈ ചിത്രം ഡീലീറ്റ് ചെയ്യുകയായിരുന്നു. ലെെലയുടെ ഫോണിൽ നിന്നും ചിത്രം റിക്കവർ ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന് അന്വഷണ സംഘം വ്യക്തമാക്കി. നിലവില്‍ കുറ്റംചെയ്‌തതിനു തെളിവായി പ്രതികളുടെ മൊഴി മാത്രമാണുള്ളത്. മറ്റെല്ലാം സാഹചര്യത്തെളിവുകള്‍ മാത്രമാണെന്നുള്ളതും ശക്തമായ ഒരു തെളിവിൻ്റെ ആവശ്യമുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നരബലി നടത്തുംമുമ്പ് റോസിലിയുടെ ചിത്രം പകര്‍ത്തിയെന്ന ലൈലയുടെ വെളിപ്പെടുത്തല്‍ എത്തുന്നത്.
ഈ ചിത്രം വീണ്ടെടുക്കാനായാല്‍ നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷഷണ സംഘം കരുതുന്നത്. ചിത്രം വീണ്ടെടുക്കാന്‍ ലൈലയുടെ മൊബൈല്‍ ഫോണുകള്‍ സിഡാക്കില്‍ പരിശോധനയ്‌ക്കു നല്‍കിയിരിക്കുകയാണ്. ലെെല രണ്ടു ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലൈലയുടെ രണ്ടു സ്‌മാര്‍ട്ട് ഫോണുകള്‍ മാത്രമാണ് അന്വേഷണസംഘത്തിനു ലഭിച്ചത്. രണ്ടാം പ്രതിയും ലൈലയുടെ ഭര്‍ത്താവുമായ ഭഗവല്‍ സിങ് സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
കുറ്റകൃത്യം നടത്തുമ്പോൾ തെളിവു മറയ്‌ക്കാന്‍ ഫോണ്‍ കൊണ്ടുപോകില്ലെന്ന് ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ ഇരട്ട നരബലിക്കേസ് പ്രതി ലൈലയ്ക്ക ജാമ്യം നിഷേധിച്ച് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. എലന്തൂരിൽ നടന്ന നരബലി കൊലപാതകങ്ങളില്‍ തനിക്ക് ഒരു രീതിയിലും പങ്കില്ലെന്നാണ് ലൈല കോടതിയില്‍ വാദിച്ചത്. കൊലപാതകങ്ങൾ നടത്തിയിട്ടില്ലെന്നും കെട്ടിച്ചമച്ച കഥകളാണ് പോലീസിൻ്റെതെന്നും പദ്മ കൊലക്കേസില്‍ 12 ദിവസം ചോദ്യം ചെയ്തിരുന്നതിനാല്‍ ഇനി കസ്റ്റഡി ആവശ്യമില്ലെന്നും ഇവര്‍ ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ പരിഗണിക്കാതെ കോടതി ജാമ്യം നിരസിക്കുകയായിരുന്നു. സാമ്പത്തിക അഭിവൃന്ദിക്കായി രണ്ട് സ്ത്രീകളെ നരബലി നടത്തി കുഴിച്ചു മൂടിയ കേസില്‍ ഒക്ടോബര്‍ 11ന് ആണ് സൂത്രധാരമായ ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ലൈലയേയും അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതിയായ ലൈല റോസ്‌ലിയെ കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
എലന്തൂർ കൊലകൾക്ക് ദൃക്‌സാക്ഷികളില്ലാത്തതാണു പ്രധാന വെല്ലുവിളി. എന്നാല്‍, ഡിജിറ്റല്‍ തെളിവുകളുടെ അടിസ്‌ഥാനത്തില്‍ കേസ് തെളിയിക്കാമെന്ന പ്രതീക്ഷയിലാണു പോലീസ്. കൊല്ലപ്പെട്ട റോസിലിയും പദ്‌മയും എലന്തൂരിലെ വീട്ടിലെത്തിയതിനു ദൃക്‌സാക്ഷിയില്ല. എലന്തൂരിലെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ പദ്‌മയുടെ നമ്പര്‍ മാത്രമേയുള്ളൂ. ഷാഫിയുടെയും ഇരകളായ റോസിലിന്റെയും പദ്‌മയുടെയും മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനാണു പോലീസ് ശ്രമം. ഷാഫിയുടെ പേരില്‍ അഞ്ച് സിം കാര്‍ഡുകള്‍ എടുത്തിരുന്നതായി വിവരമുണ്ട്. അതില്‍ മൂന്നു സിം കാര്‍ഡുകള്‍ മാറിമാറി ഉപയോഗിച്ചിരുന്നു. എന്നാല്‍, വഴക്കിനേത്തുടര്‍ന്നു തന്റെ ഫോണ്‍ ഭാര്യ തല്ലിപ്പൊട്ടിച്ചെന്നാണു ഷാഫിയുടെ മൊഴി. ഇക്കാര്യം ഷാഫിയുടെ ഭാര്യ നഫീസയും ചോദ്യംചെയ്യലില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
അന്വേഷണം തന്നിലേക്കെത്തുമെന്ന ഘട്ടത്തില്‍ ഷാഫിതന്നെ ഫോണ്‍ നശിപ്പിച്ചതാകാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. പദ്‌മയുടെ മൊബൈല്‍ എലന്തൂരില്‍വച്ചും റോസിലിയുടേതു കൃത്യം നടത്തി തിരികെ വരുംവഴി ആലപ്പുഴയില്‍ വെച്ചും തോട്ടിലേക്ക് എറിഞ്ഞെന്നാണു ഷാഫി മൊഴി നൽകിയിരിക്കുന്നത്. എലന്തൂരിലെത്തുമ്പോള്‍ പദ്‌മയുടെ കൈവശം അവരുടെ ഫോണ്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമായിട്ടുണ്ട്. അത് അന്വേഷണത്തെ സഹായിക്കുമെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മൃതദേഹാവശിഷ്‌ടങ്ങള്‍ റോസിലിയുടെയും പദ്‌മയുടെയുമാണെന്നു തെളിയിക്കാന്‍ ഡിഎന്‍എ ഫലം പുറത്തു വരണം.































