പത്തനംതിട്ട: പത്തനംതിട്ടയിലെ നരബലിക്ക് ശേഷം കുഴിച്ചിട്ട രണ്ടു മൃതദേഹങ്ങളും കണ്ടെത്തി.
ഭഗവത് സിങ് – ലൈല ദമ്പതികള്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ എന്ന പേരിലാണ് സ്ത്രീകളെ നരബലിക്ക് വിധേയരാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മം, കാലടി സ്വദേശിനി റോസിലി എന്നിവരാണ് മരിച്ചത്. സ്ത്രീകളെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പോലീസ്.
പത്തനംതിട്ട ഇലന്തൂരിലെത്തിച്ച പത്മത്തെയും റോസിലിനെയും കൊലപ്പെടുത്തിയതില്‍ മുഹമ്മദ് ഷാഫിക്കും ഭഗവല്‍സിങ്ങിനും ഭാര്യ ലൈലയ്ക്കും ഒരുപോലെ പങ്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മുഹമ്മദ് ഷാഫി ഇത്തരത്തില്‍ കൂടുതല്‍ ആളുകളെ ഇരകളാക്കിയോ എന്നത് പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തെക്കുറിച്ച് മൂന്നു ജില്ലകളിലെ പപോലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്ന് ഐ.ജി. പി.പ്രകാശ് അറിയിച്ചു. അതിക്രൂരമായ രീതിയിലാണ് കൊലപാതം നടത്തിയതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു. ഭഗവൽസിങ്, ഷാഫിയുമായി ബന്ധപ്പെട്ടത് ഫെയ്സ്ബുക്ക് വഴിയാണെന്നാണ് സൂചന. ശ്രീദേവി എന്ന പ്രൊഫൈലിൽ ആണ് ഷാഫി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് കൊണ്ടുപോയതും ഷാഫിതന്നെയാണ്. ഇരുവരെയും കൊണ്ടുപോയതിന്റെ പിറ്റേന്ന് തന്നെ വധിച്ചു.





























