കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. മജിസ്‌ട്രേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് പ്രതിയെ കാണുകയും ചെയ്തു. കോടതി നടപടികൾ ആശുപത്രിയിലാണ് നടക്കുന്നത്. മജിസ്‌ട്രേറ്റിന് മുന്നില് ഹാജാരക്കി കസ്റ്റഡി ആവശ്യപ്പെടാനാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുക. അതേസമയം, ഷാരൂഖിനെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമായിരിക്കും തീരുമാനമുണ്ടാകുക.
മഞ്ഞപ്പിത്തബാധയെ തുടർന്നായിരുന്നു ഷാരൂഖ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തുടരുന്നത്. ഷാരൂഖിനെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശരീരത്തിലേറ്റ പൊള്ളലേറ്റത് സാരമല്ലെന്നായിരുന്നു കഴിഞ്ഞദിവസം ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. ട്രെയിനില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നുണ്ടായ പരിക്കുകളും ഗുരുതമല്ലെന്നും എക്സറേ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ രക്തപരിശോധനയിലും പ്രശ്നങ്ങളൊന്നുമില്ലെന്നും കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച ആശുപത്രിയിൽ വെച്ചും ഷാറൂഖ് സെയ്ഫിയെ പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കേസ് വിവരങ്ങൾ തിരക്കാനായി എൻ.ഐ.എ സംഘവും കോഴിക്കോട്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവിൽ അക്രമി പെട്രോളൊഴിച്ച് യാത്രക്കാരെ തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഡി 1 കമ്പാർട്ടുമെന്റിലാണ് അക്രമണം നടന്നത്. തീ പടരുന്ന് കണ്ട് ട്രാക്കിലേക്ക് എടുത്തു ചാടിയെന്ന് കരുതുന്ന മൂന്നു പേരുടെ മൃതദേഹം പിന്നീട് കണ്ടെത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്,സഹോദരിയുടെ മകൾ രണ്ടരവയസുകാരി സഹ്‌റ, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.





























