ഇലവുംതിട്ട : സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് കച്ചവടം ചെയ്ത് വന്ന യുവാക്കളെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂപ്പാറ കടമാൻകുളം കുന്നന്തടത്തിൽ ഗോപാലകൃഷ്ണന്റെ മകൻ ഗോപു (24), മെഴുവേലി അനുഷ്ക ഭവനിൽ സജീവന്റെ മകൻ അംജിത്ത് (20) എന്നിവരാണ് സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെ പോലീസ് പിടിയിലായത്.
സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് ഇലവുംതിട്ട പോലീസ് നടപ്പിലാക്കിവരുന്ന വരുന്ന ‘വഴികാട്ടി ‘പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികളെ നിരീക്ഷിച്ചു വരികയായിരുന്നു. അപരിചതർ സ്കൂൾ പരിസരങ്ങളിൽ നിരന്തരം വന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ട ജനമൈത്രി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. എസ് എച്ച് ഒ ടി.കെ വിനോദ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം എസ് ഐ ടി.പി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഞ്ചാവ് കച്ചവടക്കാരെ കുടുക്കിയത്.
എസ് ഐ അശോക് കുമാർ കെ.ആർ, പോലീസുദ്യോഗസ്ഥരായ സജു കെ.എസ്, എസ് അൻവർഷ, ആർ പ്രശാന്ത് , ശ്രീജിത്ത് എസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.