എറണാകുളം : ജില്ലയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ആലുവ സ്വദേശിയായ മുരളീധരൻ (77) ആണ് കളമശ്ശേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് പിന്നിൽ വെസ്റ്റ് നൈൽ പനിയാണോയെന്ന സംശയത്തെ തുടർന്ന് സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ മേയ് 27നാണ് കടുത്ത പനിയെ തുടർന്ന് മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മുരളീധരന് അർബുദരോഗവും ഉണ്ടായിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ രോഗബാധ സ്ഥിരീകരിക്കുന്നതിനായി രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. പരിശോധനാ ഫലം ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കൊതുക് വഴി പകരുന്ന രോഗങ്ങൾക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. ജപ്പാൻ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാൻ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിൽ വൈസ്റ്റ് നൈൽ പനി മുതിർന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്.
പക്ഷികളിൽ സാധാരണയായി കാണപ്പെടുന്നതും രോഗബാധിതരായ കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്നതുമായ വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന ഒരു കൊതുകിലൂടെ പകരുന്ന വൈറൽ രോഗമാണ് വെസ്റ്റ് നൈൽ പനി. മിക്ക കേസുകളിലും, രോഗബാധിതരായ ആളുകൾക്ക് രോഗലക്ഷണങ്ങളൊന്നും കാണിക്കില്ല. എന്നിരുന്നാലും, ചിലർക്ക് നേരിയ പനി മുതൽ കൂടുതൽ ഗുരുതരമായ നാഡീസംബന്ധമായ സങ്കീർണതകൾ വരെ ഉണ്ടാകാം. രോഗബാധിതരായ 150 പേരിൽ ഒരാൾക്ക് ഈ രോഗം ഗുരുതരമാകാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.






























