കണ്ണൂർ: കണ്ണൂരിൽ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്. കണ്ണൂർ പാച്ചപ്പൊയിക സ്വദേശി പവിത്രനാണ് മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് അറ്റൻഡർ മനസിലാക്കിയത്. കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖം കാരണം ഏറെക്കാലമായി മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞ രോഗിയെ ഇന്നലെ രാത്രിയാണ് കണ്ണൂരിലേക്ക് കൊണ്ടുവന്നത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവൻ നഷ്‌ടമാകുമെന്നായിരുന്നു ഡോക്‌ടർമാർ വ്യക്തമാക്കിയത്. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ മാറ്റമൊന്നും കാണാതിരുന്നത്തോടെ ബന്ധുക്കൾ കൂടിയാലോചിച്ച് വെന്റിലേറ്ററിൽ നിന്ന് നീക്കംചെയ്യാൻ തീരുമാനിച്ചു.
തുടർന്ന് ആംബുലൻസിൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു . നേരെ വീട്ടിലേക്ക് കൊണ്ടുപോകാതെ മോർച്ചറിയിൽ സൂക്ഷിക്കാനായിരുന്നു തീരുമാനം. തുടർന്ന് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പവിത്രൻ കയ്യിൽ പിടിച്ചെന്നാണ് അറ്റൻഡർ പറയുന്നത്. ഉടൻ തന്നെ അറ്റൻഡർ ഡോക്‌ടർമാരെ കാര്യം അറിയിച്ചു.