ആലപ്പുഴ: കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപ് നടപടി എടുത്ത് അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ആലപ്പുഴ കളക്ടർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. അതേസമയം, അധിക്ഷേപ പരാമർശത്തിൽ നിയമ നടപടികളിലേക്ക് നീങ്ങുകയാണ് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. ഇന്ന് ഇലക്ഷൻ കമ്മീഷനും പോലീസിലും പരാതി നൽകും.
അധിക്ഷേപ പരാമർശത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയ്ക്കെതിരെ യു പ്രതിഭ പരാതി നൽകുക. അതേസമയം, പ്രതിഭയുടെ തന്നെ മുൻകാല പരാമർശങ്ങൾ ആയുധമാക്കിയാണ് യുഡിഎഫിന്റെ മറുപടി. യു പ്രതിഭ തന്നെ മുന്നോട് നടത്തിയ പരാമർശങ്ങൾ ഉയർത്തിയാണ് യുഡിഎഫിന്‍റെ പ്രതിരോധം. പ്രതിഭയുടെ മകനെതിരായ ലഹരി കേസ് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരോട് ‘ഇതിലും ഭേദം ശരീരം വിൽക്കുന്നതാണ്’ എന്നാണ് അന്ന് പ്രതിഭ പ്രതികരിച്ചത്.





























