തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന് സർക്കാരിന്റെ പ്രവർത്തനങ്ങളും കാരണമാണെന്ന സി.പി.എം. സംസ്ഥാനസമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടിക്ക് തീരുമാനം. എങ്ങനെ തിരുത്തണമെന്ന് സി.പി.എം. നിശ്ചയിക്കും. ഇതിനായി സംസ്ഥാനസെക്രട്ടേറിയറ്റ് കർമരേഖ തയ്യാറാക്കി സർക്കാരിന് നൽകും. സാധാരണജനങ്ങളുടെ ആവശ്യത്തിനും പ്രശ്നങ്ങൾക്കും ഊന്നൽ നൽകി സർക്കാരിന്റെ പ്രവർത്തനത്തിന് മുൻഗണന നിശ്ചയിക്കാനാണ് പാർട്ടിയുടെ തീരുമാനം. ജനങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങൾക്കു മുമ്പിൽ സമ്മതിച്ചു. രണ്ടുരീതിയിലുള്ള പ്രവർത്തനപദ്ധതിയാണ് സി.പി.എം തയ്യാറാക്കുന്നത്.
ഒന്ന് സംഘടനാതലത്തിലും രണ്ടാമത്തെ സർക്കാർതലത്തിലും നടപ്പാക്കേണ്ടതാണ്. സാമ്പത്തിക പരിമിതികൾക്കിടയിൽനിന്നുകൊണ്ട് ജനക്ഷേമസർക്കാരായി മാറാനുള്ള കർമരേഖയാണ് സെക്രട്ടേറിയറ്റ് തയ്യാറാക്കുന്നത്. ക്ഷേമപെൻഷന്റെയും സർക്കാർജീവനക്കാരുടെ ആനുകൂല്യത്തിന്റെയും കുടിശ്ശിക തീർക്കലിനാകും മുൻഗണന. ഓരോ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിശോധിച്ച് അതിൽനിന്ന് സർക്കാർ ഇടപെടലിന് മുൻഗണന നിശ്ചയിച്ചുനൽകും.