കുമളി: അരിക്കൊമ്പനെ വീണ്ടും തമിഴ്നാട്ടിലെ വനമേഖലയിൽ കണ്ടെത്തി. അവിടത്തെ ജനവാസ മേഖലയിലേക്ക് ആന പ്രവേശിക്കുന്നത് തടയാൻ തമിഴ്നാട് വനം വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പെരിയാറിൽ എത്തിയ ശേഷം അരിക്കൊമ്പൻ ഇതുവരെ 30 കിലോമീറ്ററോളം യാത്ര ചെയ്തെന്നാണു വിവരം. പെരിയാർ കടുവാസങ്കേതത്തോടു ചേർന്നുകിടക്കുന്ന മേഘമല വന്യജീവി സങ്കേതത്തിന്റെ താഴ്‌വാരത്ത് ചുരുളിയാർ ഭാഗത്താണ് ഇന്നലെ ആനയെ കണ്ടത്.
ഈ ഭാഗത്തു താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ തമിഴ്നാട് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ജനവാസ മേഖലകളിൽ നിന്ന് അധികം ദൂരെയല്ലാത്ത വനപ്രദേശത്തുനിന്നാണ് നിലവിൽ അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളർ സിഗ്നലുകൾ ലഭിക്കുന്നത്. ആനയെ നേരിട്ടു കാണാനും നിരീക്ഷക സംഘത്തിനു കഴിഞ്ഞു. തമിഴ്‌നാട് സംഘത്തിന്റെ ദൃഷ്ടിയിൽ തന്നെ അരിക്കൊമ്പൻ ഉള്ളതിനാൽ ജനവാസ മേഖലയിലേക്കു പ്രവേശിപ്പിക്കാതെ കാട്ടിലേക്ക് തിരിച്ചയയ്ക്കാൻ കഴിയും എന്നാണ് വനപാലകരുടെ കണക്കുകൂട്ടൽ.





























