ഡൽഹി: ഇന്ത്യയിലെ നിർമ്മാണ ഘടകങ്ങൾ വാങ്ങാനൊരുങ്ങി പ്രമുഖ ഇലക്ട്രിക് നിർമ്മാണ കമ്പനിയായ ടെസ്‌ല. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ ടെസ്‌ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഈ ആഴ്ച ഇന്ത്യയിൽ എത്തുന്നതാണ്. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള, സർക്കാർ പ്രതിനിധികളുമായി ടെസ്‌ലയിലെ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ ഔദ്യോഗിക വിൽപ്പന ആരംഭിക്കാൻ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള ടെസ്‌ല താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ടെസ്‌ലയ്ക്ക് മുമ്പിൽ കേന്ദ്ര സർക്കാർ ചില ഉപാധികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി ടെസ്‌ല പ്രതിവർഷം 50 കോടി ഡോളറിന്റെ ഇന്ത്യൻ നിർമ്മാണ ഘടകങ്ങൾ വാങ്ങണമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉപാധി. ടെസ്‌ലയുടെ വിതരണ, നിർമ്മാണ, വികസന വിഭാഗങ്ങളിലെ ഉന്നതരാണ് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയിൽ വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ചകളും സംഘടിപ്പിച്ചേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി ജൂണിൽ അമേരിക്ക സന്ദർശിക്കാനിരിക്കേയാണ് ഈ കൂടിക്കാഴ്ച.





























