കൊല്ലം : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടിയുടെ ധാരണപത്രമുണ്ടാക്കിയ കമ്പനി ഉടമയ്ക്ക് 10,000 രൂപ മാത്രമേ ആസ്തിയായി ഉള്ളൂവെന്ന് സത്യവാങ്മൂലം. ഇ.എം.സി.സി ഉടമ ഷിജു എം.വര്‍ഗീസാണ് തനിക്ക് 10,000 രൂപ മാത്രം ആസ്തിയുള്ളതായി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കുണ്ടറയില്‍ മത്സരിക്കുന്ന ഷിജു തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. കൈയിലുള്ള 10,000 രൂപ ഒഴികെ ഇന്ത്യയില്‍ മറ്റു സ്വത്തുവകകളൊന്നും ഇല്ലെന്നാണ് ഷിജു കാണിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സ്വത്തുവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് 5000 കോടി രൂപയുടെ കരാറുമായി എത്തിയ ആളുടെ ആസ്തി വിവരം സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
എന്നാല്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞതില്‍ ഒരു കളവുമില്ല. തനിക്ക് 10,000 രൂപയുടെ ആസ്തിയേ ഉള്ളൂവെന്നും ഷിജു എം വര്‍ഗീസ് പറഞ്ഞു. തനിക്ക് വിദേശത്ത് സ്വത്തില്ല. ഇ.എം.സി.സിയില്‍ 13 ഓളം കമ്പനികളുണ്ട്. ഇതില്‍ ചില കമ്പനികള്‍ തനിക്ക് 100 ശതമാനം ഷെയറുണ്ട്. ചിലത് പാര്‍ട്ണര്‍ഷിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കമ്പനിയില്‍ നിന്ന് എത്ര വരുമാനമുണ്ടെന്ന ചോദ്യത്തിന് അത്ര ആഴത്തിലുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തേണ്ടതില്ല. ഇന്ത്യയിലെ കാര്യം മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നുമാണ് ഷിജു വര്‍ഗീസ് പ്രതികരിച്ചത്.