റാന്നി : വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെടുകയും കനത്ത നാശനഷ്ടങ്ങൾ നേരിടുകയും ചെയ്തവർക്ക് സർക്കാർ അടിയന്തര ധനസഹായം നൽകണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. റാന്നി മേഖലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത ദുരന്തത്തിനാണ് റാന്നി വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻപുണ്ടായ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട് ജീവിതം തിരികെ പിടിച്ചുവരുന്നതിനിടെയാണ് വീണ്ടുമൊരു വെള്ളപ്പൊക്കം ആളുകളെ ദുരിതത്തിലാഴ്ത്തിയത്. ഓണം വിപണി മുന്നിൽക്കണ്ട് വ്യാപാരികൾ സ്ഥാപനങ്ങളിൽ എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചുപോയത്.
ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള പാക്കേജുകള്‍ നടപ്പിലാക്കണം. കാര്‍ഷിക മേഖലയിലും കനത്ത നഷ്ടമാണുണ്ടായത്. കൃഷി നാശം നേരിട്ടവരെ സംരക്ഷിക്കണം. നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകരുകയും വീടുകളുടെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. മണിയാര്‍ ഫാക്ടറിപടിക്കല്‍ വീടുകള്‍ തകര്‍ന്നത് പുനസൃഷ്ടിക്കാന്‍ ഇടപെടല്‍ നടത്തണം. മണിയാര്‍ ഡാമില്‍ നിന്നും വെള്ളം ഇരച്ചുകയറി വീടുകള്‍ തകര്‍ന്ന പട്ടംകുളത്ത് സലിം, കൊച്ചുവിളയില്‍ രമേശന്‍ എന്നിവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. വിവിധ ഭവന പദ്ധതികളില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാതെ അടിയന്തര ഇടപെടല്‍ നടത്തണം. പെരുനാട്ടിൽ ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടത് പ്രദേശവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങൾ കൃത്യമായി ഇടപെട്ട് ഒരാളെപ്പോലും ഒഴിവാക്കാതെ എല്ലാ നാശനഷ്ടങ്ങളും അടിയന്തരമായി തിട്ടപ്പെടുത്തണമെന്നും അർഹരായ മുഴുവൻ ആളുകൾക്കും സമയബന്ധിതമായി ആശ്വാസ ധനം എത്തിക്കണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ലിസി ദിവാന്‍, മണ്ഡലം ആക്ടിംങ് സെക്രട്ടറി എം.വി പ്രസന്നകുമാര്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, സന്തോഷ് കെ.ചാണ്ടി, ജോയി വള്ളിക്കാല, വി.ടി ലാലച്ചന്‍, സി.ടി കുര്യാക്കോസ്, പി.സി സജി, പഞ്ചായത്തംഗങ്ങളായ ബിന്ദുമോള്‍, രജ്ഞിത്ത് റാന്നി, രാജമ്മ, കെ.ടി സജി തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.





























