പത്തനംതിട്ട : ഏനാദിമംഗലം കിൻഫ്ര പാർക്കിനോടുചേർന്ന് ബയോ മെഡിക്കൽ സംസ്കരണ കേന്ദ്രം തുടങ്ങാനുള്ള നീക്കത്തിൽ വിവാദം പുകയുന്നു. കിൻഫ്ര പാർക്കിലെ മറ്റ് സംരംഭകരും നാട്ടുകാരും സി.പി.എം ഉൾപ്പെടെ രാഷ്ട്രീയ പാർട്ടികളും എതിർപ്പുമായി രംഗത്തുണ്ട്. പ്രദേശവാസികൾ സമരവും തുടങ്ങി. ഏനാദിമംഗലത്ത് കിന്‍ഫ്രാ പാര്‍ക്കിലാണ് സ്വകാര്യ ഡോക്ടര്‍മാരുടെ സംഘടനായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ(ഐ.എം.എ) നേതൃത്വത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാന്‍ നീക്കം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാണ് ഏനാദിമംഗലത്ത് മൂന്ന് ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചത്. 20 വർഷമായി പാലക്കാട് കഞ്ചിക്കോട്ട് പ്രവർത്തിച്ചുവരുന്ന ഇമേജ് പ്ലാന്റിന്റെ അതേ ഘടനയിലാണ് ഏനാദിമംഗലത്തെ പ്ലാന്റും വിഭാവനം ചെയ്തിരിക്കുന്നത്.
20 ടൺ മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയുന്ന പ്ലാന്റ് യാതൊരുവിധ പരിസ്ഥിതി പ്രശ്നങ്ങളും ഉയർത്തില്ലെന്നു ഐ.എം.എ ഭാരവാഹികൾ അവകാശപ്പെടുന്നു. ആധികാരികമായ പഠനങ്ങളുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെയുമാണ് പ്ലാന്റ് തുറന്ന് പ്രവർത്തിക്കുകയെന്നും ഇവർ പറയുന്നു. മറ്റു ജില്ലകളിൽനിന്നും കൊണ്ടുവരുന്ന മെഡിക്കൽ അവശിഷ്ടങ്ങളും രോഗാണുവാഹകമായ മാലിന്യങ്ങളുമാണ് ഇവിടെ സംസ്കരിക്കാൻ പദ്ധതിയുള്ളത്. സംസ്കരണ കേന്ദ്രത്തിൽനിന്ന് ഉയരുന്ന പുകമാലിന്യം സമീപത്തെ ഭക്ഷ്യസംസ്കരണ മേഖലയ്ക്കും വലിയ ഭീഷണി സൃഷ്ടിക്കുമെന്ന് സംരംഭകർ പറയുന്നു. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ മിക്കവയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നവയാണ്. ഉന്നത ഗുണനിലവാരം ഉറപ്പു വരുത്തേണ്ട ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പിന്നോട്ടടിക്കുന്നതാവും പ്ലാന്റ് പ്രവർത്തനമെന്ന് സംരഭകർക്ക് ഭയമുണ്ട്.
വ്യവസായ പാർക്ക് ഉൾപ്പെടുന്ന മേഖല ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശവുമാണ്. ജനങ്ങളുടെ ആശങ്കയ്ക്ക് കൃത്യമായ മറുപടി നൽകാൻ ഐ.എം.എ അധികൃതർക്ക് സാധിച്ചിട്ടില്ലെന്ന് സമരസമതിയും പറയുന്നു. ഏനാദിമംഗലം പഞ്ചായത്ത് ഭരണസമിതിയും മാലിന്യ സംസ്കരണ കേന്ദ്രം വരുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും പ്ലാന്റിന് അനുമതി നൽകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാൽ നായർ പ്രതികരിച്ചു. വ്യവസായ മേഖലയായതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരപരിധിക്ക് പുറത്തായതിനാൽ ഭരണസമിതിക്ക് പരിമിതിയുണ്ട്. എന്നാൽ രാഷ്ട്രീയ ഭേദമെന്യേ പൊതുജനങ്ങളുമായി ചേർന്ന് സമരരംഗത്തിറങ്ങുമെന്ന് പ്രസിഡന്റ് പറഞ്ഞു. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം അംഗീകരിച്ചതായി പ്രസിഡന്റ് ആർ.തുളസീധരൻപിളള പറഞ്ഞു.





























