കോന്നി : കൂടൽ പുന്നമൂട്ടിൽ അഞ്ച് വർഷം മുൻപ് സ്വകാര്യ വ്യക്തിക്ക് വിറ്റ ഭൂമിയിൽ സർക്കാർ ഭൂമിയെന്ന് തെറ്റിധരിച്ച് ആളുകൾ കയ്യേറുവാൻ ശ്രമിച്ചത് അധികൃതർ തടഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയിൽ ആയിരുന്നു സംഭവം. പുന്നമൂട്ടിൽ എ വി ടിയുടെ റബ്ബർ എസ്റ്റേറ്റിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പതിനാല് അംഗ സംഘം കയ്യേറുവാൻ ശ്രമിച്ചത്. രാത്രിയിൽ ഇവിടെ എത്തിയവർ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് കുടിൽ കെട്ടുകയും പാചകം ചെയ്യുകയും ചെയ്തിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് കോന്നി തഹൽസീദാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി, കൂടൽ പോലീസ് എന്നിവർ അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്ത് എത്തുകയും സമരക്കാരുമായി ചർച്ച നടത്തി കയ്യേറ്റം ഒഴിപ്പിക്കുകയും ഇവരെ തിരിച്ച് അയക്കുകയും ചെയ്തു.
ഭൂമിയില്ലാതിരുന്ന ഈ ആളുകൾക്ക് സർക്കാർ കാസർഗോഡ് , ഇടുക്കി ജില്ലകളിൽ ഭൂമി അനുവദിച്ചിരുന്നു. എന്നാൽ ഈ ഭൂമി വാസയോഗ്യമല്ലെന്ന് ആരോപിച്ചാണ് ഇവർ ഭൂമി കയ്യേറുവാൻ ശ്രമിച്ചത്. സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും ചേർന്ന് കിടന്നിരുന്ന സ്ഥലത്ത് സർക്കാർ സ്ഥാപിച്ച ബോർഡ് ഉണ്ടായിരുന്നു. ഇത് കണ്ട് തെറ്റിദ്ധരിച്ച് ഭൂമി കയ്യേറിയതാകാനാണ് സാധ്യത എന്നും അധികൃതർ പറയുന്നു. ഇവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിന് തിങ്കളാഴ്ച്ച മൂന്ന് മണിക്ക് കോന്നി താലൂക്ക് ഓഫിസിൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച സംഘടിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.