പാലക്കാട്: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നാളെ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയേക്കുമെന്ന് വിവരം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയ ശേഷമുള്ള ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ വോട്ട് രേഖപ്പെടുത്താൻ എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുലിന് വോട്ട്. ഈ വാർഡിലാണ് രാഹുൽ താമസിക്കുന്ന ഫ്ലാറ്റുള്ളത്. ഇവിടെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രാഹുലിനെതിരായ രണ്ടാം പീഡന കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹം സജീവമാകുന്നത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ രാഹുലിന് രണ്ടാമത്തെ പീഡന കേസിൽ ജാമ്യം നൽകിയത്. ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസുകാരിയായ പെണ്‍കുട്ടിയാണ് രാഹുലിനെതിരെ രണ്ടാമത്തെ പരാതി നൽകിയത്. കെപിസിസിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയത്. പരാതി കെപിസിസി പോലീസിന് കൈമാറുകയായിരുന്നു. ഈ കേസിലാണ് മുൻകൂർ ജാമ്യത്തിനായി രാഹുൽ കോടതിയിലെത്തിയത്. നേരത്തെ നിയമപരമായി മുന്നോട്ട് പോവാൻ പെണ്‍കുട്ടിക്ക് താൽപ്പര്യമില്ലായിരുന്നു. എന്നാൽ ആദ്യത്തെ പരാതി പുറത്തുവന്നതോടെയാണ് പെണ്‍കുട്ടി നിയമപരമായി നേരിടാൻ തയ്യാറായത്. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രാഹുൽ പാലക്കാട് സജീവമായിരുന്നു. ബലാത്സംഗ കേസിൽ മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചതോടെയാണ് രാഹുൽ മണ്ഡലത്തിൽ നിന്നും ഒളിവിൽ പോകുന്നത്. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.





























