കൊച്ചി : സഭ ഭൂമി വിൽപ്പനയിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്റ് വൈദികനെ ചോദ്യം ചെയ്തു. സിറോ മലബാർ സഭയുടെ മുൻ പ്രോക്യൂറേറ്റർ ഫാദർ ജോഷി പുതുവയെയാണ് ഇഡി ചോദ്യം ചെയ്തത്. രാവിലെ 10 മണിക്കാണ് കൊച്ചി എൻഫോഴ്സമെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ജോഷി പുതുവ ഹാജരായത്. മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വടുക്കുംപാടനെയും ഇഡി ഉടൻ ചോദ്യം ചെയ്യും. വിവാദമായ ഭൂമി വിൽപ്പനയിൽ കോടികളുടെ കള്ളപണയിടപാടാണ് നടന്നിട്ടുള്ളതെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയാണ് 24 പേർക്കെതിരെ ഇഡി അന്വേഷണം. ഭൂമി വിൽപ്പനയിൽ നികുതി വെട്ടിച്ചതിന് ആറര കോടിരൂപ നേരത്തെ ആദായ നികുതി വകുപ്പ് പിഴയിട്ടിരുന്നു. കർദിനാള്‍ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡി കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.
കേസന്വേഷണത്തിന്‍റെ ഭാഗമായി ഇടനിലക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യഥാർത്ഥ പട്ടയത്തിൻ്റെ അവകാശിയെയും കണ്ടെത്തിയ പോലീസും കൂടുതൽ അന്വേഷണം ശുപാാർശ ചെയ്തിരുന്നു. അതിവേഗം റിപ്പോർട്ട് നൽകാനാണ് നിദ്ദേശം. വിചാരണയിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കർദ്ദിനാൾ അറിയിച്ചത്. അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം.