വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-05. തുടർച്ചയായ രണ്ട് തിരിച്ചടികൾക്ക് ശേഷം ഐഎസ്ആർഓയുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിൽ സുപ്രധാനപങ്ക് വഹിച്ച വിക്ഷേപണമാണ് ഇതോടെ സമ്പൂർണ വിജയത്തിലേക്ക് അടുക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇഒഎസ്-05 അതിന്റെ നിശ്ചിത ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തിയതെന്ന് ഐഎസ്ആർഓ വ്യക്തമാക്കുന്നു. മൂന്നാമത്തെയും അവസാനത്തെയും ഓർബിറ്റ്-റൈസിങ് പ്രക്രിയ (ഭ്രമണപഥം ഉയർത്തൽ) ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയതോടെയാണിത്.
സെപ്റ്റംബർ 7-ന് രാത്രി 8:57 മുതൽ ലിക്വിഡ് അപ്പോജി മോട്ടോർ (LAM) 1,247 സെക്കൻഡ് പ്രവർത്തിച്ചാണ് ഉപഗ്രഹം ഏകദേശം 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ഉപഗ്രഹം പ്രവർത്തനക്ഷമമാ അവസ്ഥയിലാണെന്നും ഭ്രമണപഥത്തിൽ സുരക്ഷിതമാണെന്നും ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഉപഗ്രഹം ഇപ്പോൾ ദൗത്യത്തിനായി നിശ്ചയിച്ചിരുന്ന കൃത്യമായ ഉയരത്തിലാണ്. എങ്കിലും ഭൗമനിരീക്ഷണം തുടങ്ങുന്നതിന് മുമ്പ് ഇനിയും ചില ജോലികൾ ബാക്കിയുണ്ട്. ഉപഗ്രഹത്തിന്റെ കമ്യൂണിക്കേഷൻ സിസ്റ്റങ്ങളടക്കം പരിശോധിച്ച് ശാസ്ത്രജ്ഞർ പ്രവർത്തനക്ഷമത വീണ്ടും ഉറപ്പാക്കും. പരിശോധനകൾ അടുത്ത ദിവസങ്ങളിൽ തന്നെ തുടങ്ങും. അവ പൂർത്തിയാകുന്നതോടെ ഉപഗ്രഹം പ്രവർത്തിച്ച് തുടങ്ങും.






























