കൊച്ചി: എറണാകുളത്ത് ബിജെപിയിൽ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കടവന്ത്ര മേഖലാ ഓഫീസ് നിർമാണത്തിന്റെയും നേതാക്കൾക്കായുള്ള പഠനശിബിരത്തിന്റെയും പേരിൽ വൻതോതിൽ പണപ്പിരിവ് നടക്കുന്നതായാണ് പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്ന ആരോപണം. പണപ്പിരിവിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പാർട്ടി നേതാവ് സംഘടനാ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. കടവന്ത്രയിലെ ബിജെപി മേഖലാ ഓഫീസ് നിർമാണത്തിനും പഠനശിബിരം സംഘടിപ്പിക്കുന്നതിനുമായി വ്യാപകമായി പണം പിരിച്ചതായാണ് ആരോപണം. പരിപാടികളുടെ സംഘടനാ ചുമതലയില്ലാത്ത ചിലർ ഉൾപ്പെടെ പണപ്പിരിവിനായി രംഗത്തിറങ്ങിയെന്നും ആരോപണമുണ്ട്.
പിരിച്ചെടുത്ത മുഴുവൻ തുകയും പാർട്ടി അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും ഒരു വിഭാഗം നേതാക്കളുടെ കൈകളിലേക്ക് പണം എത്തിയെന്നുമാണ് പാർട്ടിക്കുള്ളിലെ ആരോപണം. ജില്ലാ നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ശബ്ദസന്ദേശത്തിലും ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അതേസമയം കടവന്ത്രയിലെ മേഖലാ ഓഫീസ് നിർമാണം വൈകുന്നതും ബിജെപിക്കുള്ളിൽ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. 4.60 കോടി രൂപയാണ് ഓഫീസ് നിർമാണത്തിനായി കണക്കാക്കിയിരിക്കുന്ന ചെലവ്. ഇതിൽ 3 കോടി രൂപ കേന്ദ്ര നേതൃത്വം അനുവദിച്ചതായാണ് വിവരം. ശേഷിക്കുന്ന തുക പ്രാദേശിക തലത്തിൽ സമാഹരിക്കാനാണ് തീരുമാനം.































