കൊച്ചി: സാന്ത്വന പരിചരണത്തിൽ മാതൃകയായി എറണാകുളം ജനറൽ ആശുപത്രി. പത്ത് വർഷത്തിലധികം കാലമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹിൽ ടുഗദർ പദ്ധതിയിലൂടെയാണ് ഇവർക്ക് സാന്ത്വനമായത്. ആത്മാർത്ഥ സേവനം നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലെ നിലാവ് എന്ന പേരിട്ടിരിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ ആയിരത്തോളം രോഗികളാണുള്ളത്. അതിൽ 51 രോഗികൾക്കാണ് പത്തിലധികം വർഷമായി മുറിവുണങ്ങാതെ കണ്ടെത്തിയത്. അവർക്ക് ഈ പദ്ധതിയിലൂടെ വിദഗ്ധ ചികിത്സയും സാന്ത്വന പരിചരണവും നൽകി. ഇതിലൂടെ 18 രോഗികളുടെ മുറിവ് പൂർണമായും ഉണങ്ങി.
ബെഡ് സോറുകൾ, അണുബാധയുള്ള സർജിക്കൽ വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ, ക്യാൻസർ വ്രണങ്ങൾ, തുടങ്ങി വിവിധങ്ങളായ തരത്തിലുള്ള വ്രണങ്ങളാണ് ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയെ 20 ശതമാനം ഉണക്കിയെടുക്കുവാനും ശേഷിക്കുന്ന മുറിവുകളിൽ 40 ശതമാനം എങ്കിലും വലിപ്പം കുറച്ച് കൊണ്ടുവരാനും ആണ് ഉദ്ദേശിച്ചത്. ദിവസേനയുള്ള ഭവന സന്ദർശനം, ഡ്രസ്സിംഗ് പ്രക്രിയ, ആഴ്ചകൾ തോറുമുള്ള രക്ത പരിശോധന, ഷുഗർ പരിശോധന, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി, സ്‌ക്രീനിങ്, ക്വാർട്ടറൈസേഷൻ സ്‌കിൻ ഗ്രാഫ്റ്റിംഗ്, റീ-സൂച്ചറിങ്, പോഷണ കുറവ് നികത്തൽ, എഫ്എഫ്പി ട്രാൻസ്ഫ്യൂഷൻ തുടങ്ങിയ വിവിധങ്ങളായ മാർഗങ്ങളാണ് ഈ പദ്ധതിയിൽ ഉപയോഗിച്ചത്. സർജറി വിഭാഗത്തിന് കീഴിൽ 2 സർജിക്കൽ ക്യാമ്പ് നടത്തി പുന: അവലോകനവും നടത്തി.
ഡോക്ടർമാരും പാലിയേറ്റീവ് നഴ്സുമാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്ന് 656 ഭവന സന്ദർശനങ്ങൾ നടത്തി. പദ്ധതി ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ 35 ശതമാനം മുറിവുകളും പൂർണമായും ഉണങ്ങിക്കഴിഞ്ഞു. ക്യാൻസർ വ്രണങ്ങളുടെ അണുബാധ നിയന്ത്രിച്ചു കൊണ്ടു വന്നതുമൂലം വ്രണത്തിന്റെ വലുപ്പം 40 ശതമാനം വരെ കുറച്ചു കൊണ്ടു വരാൻ കഴിഞ്ഞു. ശേഷിക്കുന്ന 40 മുറവുകളിൽ 20 എണ്ണവും 90 ശതമാനം ഉണങ്ങിയ അവസ്ഥയിലാണ്. പാലിയേറ്റീവ് പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് എറണാകുളം ജനറൽ ആശുപത്രിയുടെ പാലിയേറ്റ് വിഭാഗം നേടിയെടുത്തത്.