ബംഗളൂരു: എറണാകുളത്ത് നിന്ന് ബംഗളൂരുവിലെ സഹോദരന്റെ വീട്ടിലേക്ക് പോയ യുവതിയെ രണ്ടംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. സഹോദരനെ മർദിച്ചവശനാക്കിയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ബംഗളൂരു കെ.ആർ. പുരത്താണ് സംഭവം. ബിഹാർ സ്വദേശിനിയായ യുവതിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. പ്രതികളായ കെ.ആസിഫ് (28), യു.സഈദ്(29) എന്നിവരെ മഹാദേവപുര പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബക്ക ജില്ല സ്വദേശിയായ യുവതി ഒരു മാസമായി കേരളത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ആ ജോലി ഇഷ്ടപ്പെടാത്തതിനാൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.
ബുധനാഴ്ച രാത്രി ബിഹാറിലേക്ക് മടങ്ങാൻ എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറി ബംഗളൂരുവിലുള്ള സഹോദരന്റെ അടുത്തേക്ക് വരികയായിരുന്നു. ബുധനാഴ്ച അർധരാത്രി കഴിഞ്ഞ് കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സഹോദരനൊപ്പം മഹാദേവപുരയിലേക്ക് പോകുമ്പോൾ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. സഹായത്തിനായുള്ള യുവതിയുടെ നിലവിളി കേട്ട് വഴിയാത്രക്കാർ സ്ഥലത്തെത്തി. അവർ പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെയും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.