കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബ് സെക്രട്ടറിയും അമൃത ടി വി ക്യാമറാമാനുമായ പി. ശശികാന്തിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തു. 10 ലക്ഷം രൂപ ഇദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തിയത് സംബന്ധിച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
കഴിഞ്ഞ രണ്ടു തവണയും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ശശികാന്ത് ഇന്ന് സന്ധ്യയോടെ അപ്രതീക്ഷിതമായി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ട്സ് നൽകാൻ ഉദ്യോഗസ്‌ഥർ തയാറെടുക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഇയാൾ എത്തിയത്.
അപ്രതീക്ഷിതമായി എത്തിയതിനാൽ പൂർണമായ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. പ്രാഥമിക ചോദ്യം ചെയ്യലിൽ മോൻസണിൽ നിന്ന് സ്വന്തം അക്കൗണ്ടിൽ പത്ത് ലക്ഷം രൂപ സ്വീകരിച്ചതായി ശശികാന്ത് സമ്മതിച്ചതായി അറിയുന്നു. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ മറ്റു അക്കൗണ്ടുകളിൽ നടന്ന പണമിടപാടുകളും അന്വേഷിക്കുന്നുണ്ട്. .