കൊച്ചി: എറണാകുളത്ത് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന ഇതര സംസ്ഥാനക്കാരെ പിടികൂടി. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനും നോർത്ത് റെയിൽവേ സ്റ്റേഷനും ഇടയിൽ രാത്രിയിൽ ട്രെയിൻ വേഗം കുറച്ച് ഓടുന്ന സമയത്തു ചാടിക്കയറി ഉറങ്ങിക്കിടക്കുന്നവരുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും എടുക്കുകയാണ് ഇവരുടെ പതിവ്. എറണാകുളം മാർഷലിങ് യാർഡിൽനിന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്ന ടാറ്റാ നഗർ എക്സ്പ്രസിന്റെ ഏറ്റവും പുറകിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ഒരു സംഘം കമ്മട്ടിപ്പാടത്തിന് സമീപത്തുവച്ച് പിടിച്ചു പറിച്ചു.
ഈ കേസിന്റെ അന്വേഷണത്തിനായി റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. കമ്മട്ടിപ്പാടത്തിന് സമീപത്തുള്ള ഏകദേശം ഇരുന്നൂറിൽപരം സിസിടിവി ദൃശ്യങ്ങൾ സംഘം പരിശോധിക്കുകയും സമീപവാസികളെ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ ബംഗാൾ സ്വദേശികളായ മുഹമ്മദ് മിസ്റ്റർ, അബു തലിം, ലാൽ ബാബു എന്നിവരാണ് കുറ്റകൃത്യം ചെയ്തത് എന്ന് മനസ്സിലായി.





























