കൊച്ചി : എറണാകുളം ജില്ലയില്‍ രോഗമില്ലെന്ന് തെളിഞ്ഞ ലണ്ടൻ പൗരന്മാരെ തിരികെ അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. രോഗം ആദ്യം സ്ഥിരീകരിച്ച ഇംഗ്ലണ്ട് സ്വദേശിയുടെ നില പൂർണമായും തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിക്കുമെന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ 9 പേർക്കാണ് ഇതുവരെ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 57കാരനായ ഇംഗ്ലണ്ടുകാരന്‍റെ ആരോഗ്യനില പൂർണമായും തൃപ്തികരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. നിരീക്ഷണത്തിലായിരുന്ന അഞ്ച് ലണ്ടൻ പൗരന്മാർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രോഗമില്ലെന്ന് തെളിഞ്ഞ മറ്റ് 12 പേരെ ഇംഗ്ലണ്ടിലേക്ക് മടക്കി അയക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി.
ആകെ 4196 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 28 പേർ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33 പേരുടെ പരിശോധനാ ഫലം ഇന്ന് കിട്ടും. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയില്‍ അധികമായി 6 ഐസലോഷൻ വാർഡുകളും 94 പേരെ ചികിത്സിക്കാവുന്ന ഐ.സി.യുവും സജ്ജമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും റോഡ് മാർഗവും ട്രെയിനിലും ജില്ലയിലെത്തിയവരുടെ വിവരങ്ങള്‍ സിട്രാക്കർ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തും. ഇന്ന് മുതല്‍ ജില്ലയില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി വി. എസ് സുനില്‍കുമാർ അറിയിച്ചു.