തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഇ.ടി. മുഹമ്മദ് ബഷീർ എംപി. ഗവർണർ ചാൻസലർ ആകുന്നത് നിയമപ്രകാരമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ രാഷ്ട്രീയ താല്‍പര്യം കാണിക്കുന്നു. ഗവർണറോട് സർക്കാരിന് ശത്രുതാ മനോഭാവമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വിമർശനവുമായി പ്രതിപക്ഷ ബിജെപി നേതാക്കൾ രംഗത്തെത്തി. സര്‍വകലാശാലകളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമെന്ന് പ്രതിപക്ഷ നേതാവ്. സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുകയാണ്. മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല കേരളത്തിലെ ഗവര്‍ണര്‍. അക്കാര്യം സര്‍ക്കാര്‍ മറന്നുപോകുന്നുവെന്നും കുമ്മനം രാജശേഖരന്‍.
ഭരണഘടനാപരമായി നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിന്റെ പ്രതികരണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ കത്ത് നല്‍കിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു രാജിവെയ്ക്കണമെന്ന് രമേശ് ചെന്നിത്തല. മന്ത്രിയ്ക്കെതിരെ ലോകായുക്തയെ സമീപിക്കും. മന്ത്രി നടത്തിയത് അഴിമതിയും സ്വജനപക്ഷപാതവുമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലകളില്‍ രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്‍വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.































