റാഞ്ചി : ഝാർഖണ്ഡിലെ സർക്കാർ നിയമനപരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നയിക്കുന്നവരുടെ പ്രതിനിധികളും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. ഓഗസ്റ്റ് 10-ന് പ്രഖ്യാപിച്ച നിയമസഭാ മാർച്ചുമായി മുന്നോട്ടുപോകാനും തീരുമാനിച്ചു. മൂന്നു മന്ത്രിമാർ ഉൾപ്പെട്ട അഞ്ചംഗ സമിതിയാണ് സമരക്കാരുമായും വിദ്യാർഥിസംഘടനാപ്രതിനിധികളുമായും ചർച്ചനടത്തിയത്. ജെ.എൽ.കെ.എം. നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ നേതൃത്വത്തിലുള്ള ഉദ്യോഗാർഥികളും എൻ.എസ്.യു.ഐ., ജെ.സി.എം. എന്നീ സംഘടനകളുടെ പ്രതിനിധികളുമാണ് ചർച്ചയിൽ പങ്കെടുത്തത്.
14-ാമത് ഝാർഖണ്ഡ് പി.എസ്.സി. സിവിൽ സർവീസസ് പരീക്ഷയും ഈ ഏജൻസി നടത്തിയ മറ്റ് പരീക്ഷകളും റദ്ദാക്കുക, ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ.യോ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഹൈക്കോടതി മുൻ ജഡ്ജിമാരുടെ സമിതിയോ അന്വേഷിക്കുക, ദേശീയ പരീക്ഷാ ഏജൻസി(എൻ.ടി.എ.)യുടെ മാതൃകയിൽ ഝാർഖണ്ഡ് ടെസ്റ്റിങ് ഏജൻസി രൂപവത്കരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചർച്ചയിൽ മന്ത്രി സഞ്ജയ് പ്രസാദ് യാദവ് അറിയിച്ചു.




























