തിരുവനന്തപുരം : സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ഫലപ്രദമായ നിയമനിർമാണം വേണമെന്ന നിർദേശം പല കോണുകളിൽനിന്നും ഉയർന്ന പശ്ചാത്തലത്തിൽ ഈ നിർദേശങ്ങൾ പരിശോധിക്കാൻ ഒരു സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു.
ചീഫ് സെക്രട്ടറി, ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെകട്ടറി, മുൻ അഡിഷനൽ എജി അഡ്വക്കേറ്റ് കെ.കെ.രവീന്ദ്രനാഥ് എന്നിവരുൾപ്പെട്ട സമിതിയാണ് നിർദേശങ്ങൾ പരിശോധിക്കുക.
സർക്കാർ തലത്തിൽ ഇക്കാര്യത്തിൽ ഒരു ഫയലും നിലവിലില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾക്കുമേൽ ഒരു തരത്തിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. അത്തരത്തിൽ ഒരു നിർദേശവും അംഗീകരിക്കില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു.