കൊച്ചി : ഐഎസ്ആർഒ കാർഗോ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളിൽ പറഞ്ഞാൽ പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സർക്കാർ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ കേരളത്തിൽ വരികയുള്ളൂ.
ഇങ്ങനെ പോയാൽ കേരളത്തിൽ നിക്ഷേപമിറക്കാൻ ആരും തയ്യാറാകില്ലെന്നാണ് ഹൈക്കോടതി വിമർശനം. നോക്ക് കൂലി നിരോധിച്ച് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടും നിരോധനം പൂർണ്ണമായി നടപ്പായിട്ടില്ല. കേരളത്തിലേക്ക് വരാൻ നിക്ഷേപകർ ഭയക്കുന്നുവെന്നും കോടതി പറഞ്ഞു.
2017ൽ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്. നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
സെപ്റ്റംബർ അഞ്ചാം തീയതിയാണ് തിരുവനന്തപുരം വിഎസ്എസ്‍സ്സിയിലേക്ക് ഉപകരണവുമായി എത്തിയ കാർഗോ വാഹനം ഒരു കൂട്ടം പ്രദേശവാസികൾ തടഞ്ഞത്. ഉപകരണത്തിന്റെ കയ്യറ്റിറക്കിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നൽകണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാർ സ്ഥലത്ത് സംഘടിച്ചത്.