കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ അറസ്റ്റ്. കുപ്രസിദ്ധ മോഷ്ടാവ് കണ്ണപ്പൻ രതീഷ് (29) ആണ് പിടിയിലായത്. കേരളത്തിൽ വിവിധയിടങ്ങളിലായി 40ലേറെ കവർച്ചാ കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ജനുവരി 27നാണ് ഫിൽഗിരിയിലെ താമസിക്കുന്ന സലീന ബീവിയുടെ വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ്, മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവൻ കവർന്നു. സലീനയുടെ മരുമകളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. രാവിലെ ജോലിക്ക് പോയ സലീന വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി കണ്ണപ്പൻ രതീഷ് ആണെന്ന് കടയ്ക്കൽ പോലീസ് കണ്ടെത്തി. പ്രതിയെ പിടികൂടാനാകാതെ വന്നതോടെ ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം നടന്ന് മാസങ്ങളായിട്ടും മോഷ്ടാവിനെ കണ്ടെത്താത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഏഴ് മാസം ഒളിവിൽ കഴിഞ്ഞ രതീഷ്, ഇന്നലെ ഫിൽഗിരിക്ക് സമീപം ചുറ്റിത്തിരിയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നാലെ ഇയാളെ തടഞ്ഞുവച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടയ്ക്കൽ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




























