ഇസ്ലാമാബാദ്: കഴിഞ്ഞ നാല് വർഷത്തിനിടെ തങ്ങളുടെ 30-ലധികം സജീവ പ്രവർത്തകർ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ പരസ്യമായി സമ്മതിച്ചു. സംഘടനയുമായി ബന്ധമുള്ള റിസ്‌വാൻ ഹനീഫ് നടത്തിയ പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സമീപകാലത്ത് നേരിട്ട തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയുടെ വെളിപ്പെടുത്തൽ. ‘അജ്ഞാത തോക്കുധാരികളെ’ ഉപയോഗിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് ഹനീഫ് ആരോപിച്ചത്. പെഷവാർ, കറാച്ചി, റാവൽപിണ്ടി എന്നിവയുൾപ്പെടെയുള്ള പാകിസ്താനിലെ നഗരങ്ങളിലും പാക് അധീന കശ്മീരിലെ മുസാഫറാബാദ്, റാവൽക്കോട്ട് തുടങ്ങിയ പ്രദേശങ്ങളിലുമാണ് ലഷ്കർ പ്രവർത്തകർ കൊല്ലപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരത്തിലുള്ള ആരോപണങ്ങൾ പാകിസ്താൻ മുമ്പും ഇന്ത്യയ്‌ക്കെതിരെ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അവ നിഷേധിച്ചിട്ടുള്ളതാണ്. ഹനീഫിന്റെ ആരോപണങ്ങൾക്കും സ്ഥിരീകരണമില്ല.
പാക് അധീന കശ്മീരിൽ സംഘടനയുടെ പ്രവർത്തകർക്ക് സുരക്ഷിതമായി ജീവിക്കാൻ പോലും കഴിയുന്നില്ലെന്നും ഇന്ത്യൻ ഏജന്റുമാർ തങ്ങളുടെ ആളുകളെ ലക്ഷ്യമിടുകയാണെന്നും ഹനീഫ് പ്രസംഗത്തിൽ പറഞ്ഞു. അതിനിടെ മറ്റ് മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് പ്രകോപനപരവും വിദ്വേഷപരവുമായ പരാമർശങ്ങളും അദ്ദേഹം നടത്തി. ഇത്തരം പരാമർശങ്ങളിലൂടെ മതപരമായ ഇരവാദം ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ് ഭീകരസംഘടന നടത്തുന്നതെന്നാണ് വിലയിരുത്തൽ.




























