ഭുവനേശ്വർ: മൂന്ന് പതിറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണ് ഒഡീഷയിലെ ബാലസോറിലുണ്ടായത്. അപകടത്തിൽ ഏകദേശം 288 പേർ കൊല്ലപ്പെടുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. അവസാനനിമിഷം സീറ്റ് മാറിയതിനാൽ അപകടത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടിരിക്കുകയാണ് എട്ടുവയസുകാരിയും പിതാവും. ഖരഗ്പൂരിൽ നിന്നാണ് പിതാവും മകളും ട്രെയിനിൽ കയറിയത്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്താണ് ഇവർ യാത്രതുടങ്ങിയത്.
എന്നാൽ ജനാലക്കരികിൽ യാത്ര ചെയ്യണമെന്ന് മകൾ വാശിപിടിച്ചു. മകൾ വാശിപിടിച്ചതിനെതുടർന്ന് മറ്റ് രണ്ടുയാത്രക്കാരുമായി സീറ്റുമാറ്റുകയായിരുന്നെന്ന് പിതാവ് ടൈംസ് നൗവിനോട് പറഞ്ഞു. ‘ഞങ്ങൾക്ക് വിൻഡോ സീറ്റ് അല്ലായിരുന്നു ലഭിച്ചത്. മകളുടെ നിർബന്ധപ്രകാരം ടി.ടി.ഇയോട് സീറ്റ് മാറ്റിത്തരാൻ അഭ്യർഥിച്ചു. തുടർന്നാണ് മറ്റൊരു കോച്ചിൽ രണ്ടു ആളുകളുമായി സീറ്റ് മാറ്റിയത്. അവർ ഞങ്ങളുടെ കോച്ചിൽ പോയി ഇരുന്നു. അപകടത്തിൽ ഞങ്ങൾ നേരത്തെ റിസർവ് ചെയ്ത കോച്ച് അപ്പാടെ തകർന്നു. ഭാഗ്യം കൊണ്ട് ഞങ്ങള്‍ യാത്ര കോച്ചിന് കാര്യമായ കേടുപാടുകൾ സംഭവിച്ചില്ല’…പിതാവ് പറയുന്നു.
‘ഞങ്ങളുമായി സീറ്റ് മാറ്റാൻ സമ്മതിച്ച രണ്ട് യാത്രക്കാരുടെ അവസ്ഥയെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല. അവരുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അതേസമയം, ജീവൻ രക്ഷിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. അദ്ദേഹം പറഞ്ഞു. ഇരുവർക്കും നിസാരപരിക്കുകൾ മാത്രമാണ് പറ്റിയത്. കുട്ടിയെ ഡോക്ടറെ കാണിക്കാനായി കട്ടക്കിലേക്ക് പോകുകയായിരുന്നു ഇരുവരും.