എടത്വാ: ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ചാരായം ഉണ്ടാക്കി വിൽപന നടത്തിയിരുന്ന പ്രതി എക്സൈസിന്റെ പിടിയിൽ. എടത്വാ വില്ലേജിൽ പുതുക്കരി ഇരുപത്തിൽചിറ വീട്ടിൽ സുധാകരൻ (62) ആണ് കുട്ടനാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ചാരായം ലിറ്ററിന് ആയിരം രൂപ പ്രകാരമാണ് വിൽപന നടത്തിയതെന്നും ഉത്സവ കാലമായതിനാൽ ആവശ്യക്കാർ പറഞ്ഞതനുസരിച്ച് വാറ്റിയതാണെന്നും സുധാകരൻ പറഞ്ഞു.
വീട്ടിൽ നിന്നും ആറ് ലിറ്റർ ചാരായവും ചാരായം വാറ്റാൻ പാകപ്പെടുത്തിയ നൂറ്റിപത്ത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വിവാഹ പാർട്ടികൾക്കും വിശേഷ ദിവസങ്ങളിലും ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് ഇയാൾ ചാരായം വാറ്റി നൽകിവന്നിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സസൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുഭാഷ് എം എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽകുമാർ പി, സുരേഷ്, ശ്രീരണദിവെ, സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവർ പരിശോധനയിൽ ഉണ്ടായിരുന്നു.