കൊച്ചി : കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് നാലിടങ്ങളിൽ എക്സൈസ് റെയ്ഡ്. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെയുള്ള നാല് ഇടങ്ങളിലാണ് റെയ്ഡ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്നവർ കടന്നുകളഞ്ഞു. നിലവിൽ പിടിയിലായ പ്രതികളെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ എടുക്കാനൊരുങ്ങുകയാണ് എക്സൈസ്. കസ്റ്റഡി അപേക്ഷ ഇരുപത്തിനാലാം തീയതി എറണാകുളം സെഷൻസ് കോടതി പരിഗണിക്കും.
പ്രതികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോടികളുടെ ലഹരിമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവും. കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ.ശങ്കർ പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകും. കേരളത്തിൽ ലഹരി വിൽക്കുന്ന മുഖ്യ സംഘങ്ങളിൽ ഒരു കൂട്ടമാണ് ഇപ്പോൾ വലയിൽ ആയിരിക്കുന്നത്.