തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് മതി എന്ന തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷത്തിന്റെ ശക്തമായ സമരവും, പ്രവാസികളുടെ എതിർപ്പും കണക്കിലെടുത്താണ് സര്‍ക്കാര്‍ നോണ്‍കോവിഡ് സര്‍ട്ടിഫിക്കറ്റുപോലെയുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും, അത് സമ്മതിക്കാനുള്ള ജാള്യത കൊണ്ടാണ് പി.പി.ഇ കിറ്റിന്റെ കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
”തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മര്യാദ പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരുന്നില്ല. ഗള്‍ഫില്‍ 300 മലയാളികളാണ് മരിച്ചത്. നേരത്തെ മുതൽ ആലോചിച്ച് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഇത്രയും പേര്‍ മരിക്കില്ലായിരുന്നു.തുടക്കം മുതല്‍ പ്രവാസികള്‍ വരരുത് എന്ന മനോഭാവത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വന്ദേഭാരത് മിഷനിലെ വിമാനങ്ങള്‍ പോലും കൃത്യമായി ഓപ്പറേറ്റ് ചെയ്യാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ എടുത്തില്ല.
ഓരോ സമയത്തും സര്‍ക്കാര്‍ നിബന്ധനകള്‍ മാറ്റി പറഞ്ഞത് ബോധപൂര്‍വ്വമായിരുന്നു. ഓരോ രാജ്യത്തും വ്യത്യസ്ത നിയമമാണെന്നും, അതാത് രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെയാണ് സര്‍ക്കാര്‍ നോണ്‍കോവിഡ് സര്‍ട്ടിഫിക്കറ്റ്, ട്രൂനാറ്റ് പരിശോധന സംവിധാനം, പ്രത്യേക വിമാനം എന്നിങ്ങനെയുള്ള നിബന്ധനകള്‍ മുന്നോട്ട് വച്ചത്,” ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.