കൊല്ലം : പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ സമ്മതം മൂളിയതോടെ വന്‍ സന്തോഷത്തിലായിരുന്നു എല്ലാവരും. എല്ലാ ജില്ലകളും പ്രവാസികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. ക്വാറന്‍റൈനില്‍ കഴിയാന്‍ എല്ലാവര്‍ക്കും നല്ല സൗകര്യങ്ങള്‍ ഒരുക്കിയെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് മാലിദ്വീപില്‍ നിന്ന് എത്തിയ പ്രവാസികള്‍ പ്രതിഷേധത്തിലായിരുന്നു.
ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ കുറഞ്ഞെന്ന പേരിലായിരുന്നു മാലിദ്വീപില്‍ നിന്ന് എത്തിയ ഏതാനും പ്രവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ജില്ലാ ഭരണകൂടം കണ്ടെത്തിയ ക്വാറന്‍റൈന്‍ സെന്‍ററില്‍ താമസിക്കാന്‍ 23 പേരടങ്ങിയ സംഘത്തിലെ 13 പേര്‍ തയാറാവുകയും 10 പേര്‍ മറ്റൊരു ഹോട്ടലിലേക്കു മാറുകയുമായിരുന്നു. കപ്പലില്‍ കേരളത്തിലെത്തിയ സംഘം ഞായറാഴ്ച വൈകിട്ടോടെയാണ് കൊല്ലത്ത് എത്തിയത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു മുന്തിയ ഹോട്ടലുകള്‍ നല്‍കുന്നുവെന്നും മാലിദ്വീപില്‍ നിന്നെത്തിയ തങ്ങള്‍ക്ക് സൗകര്യം കുറവുള്ള ഹോട്ടലുകള്‍ നല്‍കുന്നുവെന്നാണ് ഇവരുടെ പ്രധാന പരാതി.
മാലിദ്വീപില്‍ നിന്നെത്തിയതില്‍ 23 പേര്‍ക്കാണ് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇവര്‍ക്കായി കണ്ടെത്തിയ സെന്‍ററില്‍ വേണ്ടത്ര സൗകര്യങ്ങളിലെന്ന പേരില്‍ പ്രവാസികള്‍ ഹോട്ടലില്‍ കയറാന്‍ കൂട്ടാക്കാതെ പുറത്ത് നിന്ന് പ്രതിഷേധിക്കുകയായിരുന്നു.
പ്രശ്‌നം ഗുരുതരമായപ്പോള്‍ കളക്ടര്‍ സംഭവത്തില്‍ നേരിട്ട് ഉടപ്പെട്ടു. ജില്ലാ ഭരണകൂടം കണ്ടെത്തിയ ക്വാറന്‍റൈന്‍ സെന്‍ററില്‍ സൗജന്യമായി താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അവിടെ തങ്ങാം എന്നും അല്ലാത്തവർക്ക് വാടക നൽകി ഹോട്ടൽ നാണിയിൽ താമസിക്കാം എന്നുമായിരുന്നു ജില്ലാ കളക്ടറിന്റെ നിര്‍ദേശം. എന്നാല്‍ വാടക കൂടുതലാണെന്ന പേരില്‍ ഇവര്‍ ഹോട്ടല്‍ നാണിയില്‍ തങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇവരോടു കളക്ടര്‍ നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ സൗകര്യമൊരുക്കാം എന്ന് പറഞ്ഞു. പഞ്ച നക്ഷത്ര ഹോട്ടലില്‍ നാണിയില്‍ താമസിക്കുന്നതിനേക്കാള്‍ വാടക കൂടുമെന്നതിനാല്‍ നാണിയില്‍ തന്നെ ക്വാറന്‍റൈനില്‍ കഴിയാമെന്ന് സമ്മതിക്കുകയായിരുന്നു. ശാസ്താംകോട്ട, ആയൂര്‍, പൂയപ്പള്ളി, പരവൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ട്. കളക്ടറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം 13 പേര്‍ ആദ്യമെത്തിച്ച ഹോട്ടലില്‍ താമസിക്കാന്‍ തയാറാവുകയും 10 പേര്‍ ഹോട്ടല്‍ നാണിയിലേക്കു മാറുകയും ചെയ്യുകയായിരുന്നു.