കോതമംഗലം : നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോതമംഗലത്ത് യുഡിഎഫിൽ പൊട്ടിത്തെറി. യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിനും അദ്ദേഹം നേതൃത്വം നൽകുന്ന എന്റെ നാട് എന്ന സംഘടനക്കുമെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ലീഗ് സ്ഥാനാർത്ഥികളെ തോൽപിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. ഇത് സംബന്ധിച്ച് ഗുരുതര വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവും കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ എൽദോസ് ബേബി രംഗത്തെത്തി. തന്റെ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കോതമംഗലത്ത് കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ഷിബു തെക്കുംപുറം ശ്രമിക്കുന്നതായി നേരത്തെതന്നെ ആരോപണം ഉയർന്നിരുന്നു. കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം വ്യാപമായി ഉയരുകയും ചെയ്യുന്നുണ്ട്.
എൽദോസ് ബേബിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം >>> കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ.. ഷിബു തെക്കുംപുറം നേതൃത്വം കൊടുക്കുന്ന എന്റെ നാടിന്റെ പ്രവർത്തകർ ഒരാളും ഐക്യ ജനാധിപത്യ മുന്നണിയോടൊപ്പം വടാട്ടുപാറയിൽ നിന്നിട്ടില്ല.. ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് കോൺഗ്രസ് അനുഭാവികളും പ്രവർത്തകരുമാണ്.. അവരെയെല്ലാം തെരഞ്ഞെടുപ്പ് സമയത്ത് സഹായം നൽകുന്നതിന്റെ പേരിൽ ഭീഷണിപ്പെടുത്തി കോൺഗ്രസിനെതിരെ പ്രവർത്തിപ്പിക്കാൻ നേതൃത്വം നൽകി.. എതിരാളികൾക്ക് വോട്ട് ചെയ്യാനും കോൺഗ്രസ്, ലീഗ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാനും ചെയ്യാവുന്ന പണിയെല്ലാം ഇവർ ചെയ്തിട്ടുണ്ട്..
ഷിബു തെക്കുംപുറത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ പരാതിയുമായി ബന്ധപ്പെട്ട് ഒരു നടപടി സ്വീകരിക്കാൻ ഇലക്ഷൻ സമയത്ത് അദ്ദേഹം തയ്യാറായില്ല. യുഡിഎഫ് നേതൃത്വം വിളിച്ച ഒരു പരിപാടിയിൽ പോലും പങ്കെടുക്കാനും അദ്ദേഹം കൂട്ടാക്കിയില്ല. കോൺഗ്രസ് പ്രസ്ഥാനത്തിന് ഷിബു തെക്കുംപുറത്തിന്റെ ഒരു സഹായവും വടാട്ടുപാറയിൽ വേണ്ട. പക്ഷെ ഇതെല്ലാം ചെയ്തിട്ട് അങ്ങനെ വെറുതെ പോകാനാണ് ഉദ്ദേശമെങ്കിൽ അതിനെ നേരിടാൻ അറിയാം. ഇനി ആരെല്ലാം തനിക്ക് ഒത്താശ പാടിയാലും. പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരുത്തിനോടും കോംപ്രമൈസ് ഇല്ല. കോൺഗ്രസ് പ്രസ്ഥാനത്തെ തോൽപ്പിക്കാൻ മുന്നിൽ നിന്നവരെ, കോൺഗ്രസ് പുറത്താക്കിയവരാണ്. ഐക്യ ജനാധിപത്യമുന്നണിയെ തോൽപ്പിക്കാൻ മുന്നിൽ നിന്നവരാണ്.
ഈ ഐക്യ ജനാധിപത്യ മുന്നണിയുടെ ജില്ലാ കൺവീനറാണ് താങ്കൾ, അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരെ താങ്കൾ തലയിൽ ചുമക്കുന്നതിൽ സന്തോഷം മാത്രം. പക്ഷേ ഈ മുന്നണിയിൽ വടാട്ടുപാറ മേഖലയിൽ ഒന്നിച്ചിരുന്ന് മുന്നോട്ടു പോകാമെന്ന് കരുതേണ്ട. അത് ഇലക്ഷൻ ആയാലും അല്ലെങ്കിലും. ഇവിടെ തീരുമെന്ന് കരുതേണ്ട. കോതമംഗലത്ത് എല്ലാ മേഖലയിലും ഇത് തന്നെയാണ് അവസ്ഥ. ആരെങ്കിലും ഷിബുവിന്റെ ശമ്പളം പറ്റുന്നുണ്ടെങ്കിൽ വാഴ്ത്തിപാടിക്കോ അതിനൊപ്പം നിൽക്കാൻ ഞങ്ങളെ കിട്ടില്ല. കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന എന്റെ നാട് സംഘടനയെ ഇനിയെങ്കിലും പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃത്വo തയ്യാറായില്ലെങ്കിൽ നാളെ ദുഃഖിക്കേണ്ടിവരും.































