ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി. ഇന്നലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്രസിംഗ് ചൗധരി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ബിജെപിക്ക് ഏറെ നിർണായകമായ ഉത്തർപ്രദേശിൽ പാർട്ടിയുടെ ഭാവിയെപ്പോലും ബാധിക്കുന്ന സംഘടനാ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ച് സാധാരണ പ്രവർത്തകനായി തുടരാനാണ് താൽപ്പര്യമെന്ന് നദ്ദയെ മൗര്യ അറിയിച്ചതായാണ് റിപ്പോർട്ട്.
മൗര്യയും യോഗിയും തമ്മിൽ ഏറെ നാളായി അത്ര സ്വരചേർച്ചയിലായിരുന്നില്ല. യോഗി നടപ്പാക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് പാർട്ടിയുടെ അടിത്തറ ഇളക്കുന്നതാണെന്ന് മൗര്യ പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുകഞ്ഞുകൊണ്ടിരുന്ന പ്രശ്നം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പ്രകടനത്തോടെ മറനീക്കി പുറത്തുവന്നു.





























